Sunday 5 June 2022

ഒരു പകരം വീട്ടലിന്റെ കഥ; ഒന്നിന് പകരം രണ്ടു മന്ത്രിമാര് ================= ഡോ.കാനം ശങ്കരപ്പിളള 9447035416
എരുമേലി ഹെല്‍ത്ത് സെന്‍റര്‍ മെഡിക്കല്‍ ഓഫീസര്‍ ആയി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് 1973 -76 കാലഘട്ടത്തില്‍ . ദേവസ്വം ബോര്‍ഡ് ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ചന്ദ്രശേഖരപിള്ളയുടെ നേതൃത്വത്തില്‍ ചെമ്പകത്തിങ്കല്‍ സില് വസ്റ്റര്‍ ഡൊമനിക് (കുഞ്ഞപ്പന്‍) , Adv പി. ആര്‍. രാജഗോപാല്‍ , അബ്കാരി കൊണ്ട്രാക്ടര്‍ കൊരട്ടി ശിവരാമന് ,ആനയുടമ വാഴവേലി തങ്കപ്പന് നായര് പിന്നെ ഞാന്‍ എന്നിവരെ ഉള്‍പ്പെടുത്തി എരുമേലി ഡവലപ് മെന്‍റ് കമ്മറ്റി (EDC) എന്നൊരു സംഘടന ഉണ്ടാക്കി ആ സംഘടന ആണ് ഇന്ന് ദേവസം ബോര്‍ഡ് ഗ്രൌണ്ടില്‍ കാണുന്ന പി.ചന്ദ്രശേഖര പിളള സ്റ്റേഡിയം നിര്‍മ്മിച്ചത് . ഏതാനും കുട്ട മണ്ണ് ഞാനും ചുമന്നിരുന്നു . അക്കാലത്താണ് കെ.വി എം .എസ് എന്ന സമുദായ സംഘടനയ്ക്ക് ഒരു ഹോസ്പിറ്റല്‍ എന്ന ആശയം പി.എന്‍ പിള്ള ,മരുമകന്‍ പി.ആര്‍ രാജഗോപാല്‍ എന്നിവരുടെ മനസില്‍ കയറ്റി വിട്ടത് . എരുമേലിയില്‍ പങ്ങപ്പാട്ടുകാര്‍ക്ക് കുറെ സ്ഥലം ഉള്ളതില്‍ ഹോസ്പിറ്റല്‍ പണിയാം എന്ന് രാജഗോപാല്‍ ആഗ്രഹിച്ചു. പക്ഷെ, പി.എന്‍ പിള്ളയ്ക്ക് അത് പൊന്‍കുന്നത്ത് തന്നെ വേണം എന്നായിരുന്നു ആഗ്രഹം . അവസാനം അമ്മായിഅച്ചന്‍ ജയിച്ചു. മരുമകന്‍ തോറ്റ് തൊപ്പിയിട്ടു . പുന്നാം പറമ്പില്‍ ബംഗ്ലാവില്‍ വക സ്ഥലം അതിനായി വാങ്ങി. ആശുപത്രി നിര്‍മ്മാണ സംബന്ധമായി പല കാര്യങ്ങളിലും ഇരുവരും എന്‍റെ ഉപദേശം തേടുമായിരുന്നു താമസിയാതെ യൂ.കെയില്‍ നിന്ന് പരിശീലനം ലഭിച്ച ബംഗ്ലാവിലെ ഡോ ബാലകൃഷ്ണ പിള്ള FRCS സ്നേഹിതന്‍ ഡോ ചെറിയാന്‍ കോവൂര്‍ FRCS എന്നിവരും പൊന്‍കുന്നത്ത് തന്നെ ഹോസ്പിറ്റല്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്തു .കെ.കെ റോഡരുകില്‍ പുന്നാം പറമ്പില്‍ താളിയാനില്‍ രാമകൃഷ്ണ പിള്ള വക ആറേക്കര്‍ സ്ഥലം അതിനായി അവര്‍ നേടിയെടുത്തു . അതില്‍ അസൂയ പൂണ്ട പി.എന്‍ പിള്ളയും പി.ആറും ശാന്തി ഹോസ്പിറ്റല്‍ നിര്‍മ്മാണ കാലത്ത് തൊഴിലാളികളെ സംഘടിപ്പിച്ചു പണിമുടക്കിന് പ്ലാന്‍ ചെയ്തു . ഇതറിഞ്ഞ ഞാന്‍ പി.ആറിനെ ശകാരിച്ചു . ഒരേ സമുദായത്തില്‍ പെട്ട, ബന്ധുക്കള്‍ ആയ, രണ്ടുകൂട്ടര്‍ ഒരേ കാര്യത്തിനിറങ്ങി പാര പണിയുന്നത് ശരിയല്ല എന്ന് പറഞ്ഞു. ഇരുവര്‍ക്കും മത്സരം കൂടാതെ കഴിയാന്‍, വളരാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞു കൊടുത്തു . ശാന്തിനികേതന്‍ തുടങ്ങുന്നവര്‍ രണ്ടും യൂ.കെ ട്രെയിന്‍ഡ് FRCS സര്‍ജന്‍മാര്‍ ആണ് . അവര്‍ക്ക് താല്‍പ്പര്യം സര്‍ജറിയില്‍ മാത്രം ആവും .നിങ്ങള്‍ ഗര്‍ഭിണികള്‍ ,കുട്ടികള്‍ എന്നിവരുടെ വിഭാഗം മാത്രം ഇപ്പോള്‍ തുടങ്ങുക . ഇരുവരും സമ്മതിച്ചു . അതിനു പറ്റിയ ഡോക്ടര്‍ മാരെ കണ്ടെത്താന്‍ എന്നെ തന്നെ ചുമതലപ്പെടുത്തി . അങ്ങനെ ഞാന്‍ കണ്ടെത്തിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ എന്‍റെ പാതോളജി ടൂട്ടര്‍ ആയിരുന്ന ഇംഗ്ലണ്ടില്‍ നിന്നും പിന്നീട് പരിശീലനം ലഭിച്ച ഡോക്ടര്‍ കെ.ആര്‍ വാര്യര്‍ DRCH , ഭാര്യശാന്താ വാര്യര്‍ DRCOG എന്നിവര്‍ പൊന്‍കുന്നത്ത് വരുന്നത് . കോട്ടയം മെഡിക്കല്‍ കോളേജില്‍ എന്‍റെ സഹപാഠി ആയിരുന്നു ഡോ കെ. ശശിധരന്‍ പിള്ളയെ ജൂനിയര്‍ ഡോക്ടര്‍ ആയും സംഘടിപ്പിച്ചു കൊടുത്തു. ഉല്ഘാടനമായി . സ്വാഭാവികമായും ആരോഗ്യ മന്ത്രിയും വെള്ളാള സമുദായത്തിലെ ഒരു അവാന്തര വിഭാഗത്തില്‍ പെടുന്ന പത്മശാലിയ (ചാലിയര്‍ )നുമായ എന്‍. കെ. ബാലകൃഷ്ണന്‍ ആയിരുന്നു ഉത്ഘാടകന്‍ . ഹോസ്പിറ്റല്‍ കാര്യങ്ങളില്‍ ഉപദേശകന്‍ ആയിരുന്ന എന്നെ ആരോഗ്യ മന്ത്രിയ്ക്ക് ശ്രീ പി.ആര്‍ പരിചയപ്പെടുത്തും എന്ന് ഞാന്‍ വെറുതെ വ്യാമോഹിച്ചു . അക്കാലത്ത് സര്‍വ്വീസ് നിയമങ്ങള്‍ അതി കര്‍ക്കശ മായിരുന്നു . ഹെല്‍ത്ത് സര്‍വീസിലെ ഒരു ഡോക്ടര്‍ക്ക് ഡി. എച്ച്. എസ് നല്‍കുന്ന സമ്മതി പത്രം കൂടാതെ ആരോഗ്യ മന്ത്രിയെ കാണാന്‍ അനുവാദം ഇല്ലായിരുന്നു. മന്ത്രി എത്തും മുമ്പേ, വൃന്ദാവനത്തില്‍ എത്തി കാത്തിരുന്ന എന്നെ ആരോഗ്യ മന്ത്രിയ്ക്ക് പരിചയപ്പെടുത്താന്‍ പി.ആര്‍ കൂട്ടാക്കിയില്ല . ഞാനൊട്ടു ആവശ്യപ്പെടാനും പോയില്ല. പക്ഷെ അത് മനസ്സില്‍ മായാത്ത വ്രണം ഉണ്ടാക്കി. എന്നാല്‍ ഒന്നിന് പകരം രണ്ടു മന്ത്രിമാരെ ക്ഷണിച്ചു വരുത്തി എരുമേലി ഹെല്‍ത്ത് സെന്ററില്‍ ഒരു പരിപാടി നടത്തണം എന്നും അതില്‍ പി.ആര്‍ രാജഗോപാലിനെ പങ്കെടുപ്പിക്കരുത് എന്നും ഞാന്‍ ഒരുഗ്ര ശപഥം എടുത്തു . താമസിയാതെ അതിനവസരം കിട്ടി. ഞാന്‍ പക വീട്ടി. ഉത്ഘാടകന്‍ ക്രുഷി മന്ത്രി വക്കം പുരുഷോത്തമന്‍ (എന്ത് കൊണ്ടോ സ്വീകരണത്തിന് ആന വേണം,താലപ്പൊലി വേണം എന്നൊക്കെ ഞങ്ങളോട് അന്ന് അദ്ദേഹം വാശി പിടിച്ചില്ല ) . സമാപനം അവാര്‍ഡ് വിതരണം ആരോഗ്യ മന്ത്രി എന്‍ .കെ. ബാലകൃഷ്ണന്‍.
സംസ്ഥാനത്തെ ഏറ്റവും നല്ല പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല് ഓഫീസര്‍ എന്ന ബഹുമതിയും ഞാന്‍ വാങ്ങിയെടുത്തു . പി.ആറിനു നന്ദി. ഫോട്ടോ 1 വക്കം വന്ധ്യംകരണത്തിന് വിധേയര്ക്കൊപ്പം പോസ് ചെയ്തപ്പോള് 2.ഞാന് ആരോഗ്യ മന്ത്രി എന്.കെ .ബാലക്രുഷ്ണനില് നിന്നും ഏറ്റവും നല്ല മെഡിക്കല് ഓഫീസര് അവാര്ഡ് വാങ്ങുന്നു 3.എരുമേലി ഹെല്ത്ത് സെന്റര് ജീവനക്കാര്. ഫോട്ടോ എടുത്തത് കേരളാ പബ്ളിക് റിലേഷന്സ് വകുപ്പ്.

No comments:

Post a Comment